വിശുദ്ധ യൽദോ നോമ്പിന് പ്രാർത്ഥനാ നിർഭരമായ ആരംഭം

ശുദ്ധമുള്ള നോമ്പേ സമാധാനത്താലെ വരിക...
വിശുദ്ധ യൽദോ നോമ്പിന് പ്രാർത്ഥനാ നിർഭരമായ ആരംഭം.
പൂർവ്വീക സുറിയാനി ക്രമപ്രകാരം ഒരു പുതിയ ദിവസം ആരംഭിക്കുന്നത് സന്ധ്യക്ക് ആറുമണി മുതലാണ്. ഈ പരമ്പര്യമനുസരിച്ച് ഇന്ന് വൈകിട്ട് സന്ധ്യാ നമസ്കാരത്തോടു കൂടി ആഗോള സുറിയാനി സഭയില്‍ വിശുദ്ധ യൽദോ നോമ്പ് (ഇരുപത്തിയഞ്ച് നോമ്പ്) ആരംഭിക്കുന്നു...
ഡിസംബർ ഒന്നു മുതൽ ലോകമെമ്പാടും ക്രിസ്തുമസിന് ഒരുക്കമായ 25 നോമ്പ് ആരംഭിക്കുന്നു.
തെളിഞ്ഞ ആകാശത്ത് നിറയുന്ന നക്ഷത്രങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിയതുപോലെ ഇനി നാടെങ്ങും നക്ഷത്രങ്ങൾ തെളിയും. നക്ഷത്രങ്ങൾ വെളിച്ചം പകരുന്ന വരും രാവുകൾ ഇനി രക്ഷകന്‍റെ വരവ് ലോകമെങ്ങും അറിയിക്കും. തന്‍റെ ഏക ജാതനെ ലോകത്തിലേക്ക് അയച്ചുകൊണ്ട് നമ്മെ അത്രമാതം സ്നേഹിച്ച പിതാവായ ദൈവത്തിന്‍റെ സ്നേഹം നാം ഈ ദിവസങ്ങളിൽ ഓർക്കും, അനുഭവിക്കും.
സാധാരണയായി അഞ്ച് തരത്തിലുള്ള വ്രതങ്ങളാണ് അനുഷ്ഠിക്കാറുള്ളത്.
ഏറ്റവും തീവ്രമായ വ്രതാനുഷ്ഠാനത്തില്‍ ഭക്ഷ്യ വസ്തുക്കള്‍ എല്ലാം ഉപേക്ഷിക്കുന്നു.
അടുത്ത തീവ്രത കുറഞ്ഞ വ്രതാനുഷ്ഠാനം ഉണക്ക ആഹാരം മാത്രം കഴിച്ചുകൊണ്ടുള്ളതാണ്.
എണ്ണയില്ലാത്ത ചൂട് ആഹാരം കഴിക്കുക, സസ്യ എണ്ണ മാത്രം ഉപയോഗിച്ചുള്ള ചൂട് ആഹാരം മാത്രം കഴിക്കുക, മത്സ്യം മാത്രം കഴിക്കുക എന്നിങ്ങനെയാണ് മറ്റ് ഘട്ടങ്ങള്‍. മീന്‍ മാത്രം കഴിക്കുമ്പോള്‍ സസ്യ എണ്ണയില്‍ ചൂടാക്കിയ ആഹാരവും കഴിക്കാവുന്നതാണ്. തീവ്രത കൂട്ടുന്നതോടെ വ്രതാനുഷ്ഠാനത്തിന് ശക്തിയുണ്ടാവുമെന്നും അനുഗ്രഹം വര്‍ദ്ധിക്കുമെന്നുമാണ് വിശ്വാസം.
വ്രതത്തോടൊപ്പം പ്രാര്‍ത്ഥന, തപം, ദോഷങ്ങള്‍ ഇല്ലാതാക്കല്‍, ക്ഷമിക്കല്‍, ദുഷ് പ്രവൃത്തികളില്‍ നിന്നും രതികാമനകളില്‍ നിന്നും വിട്ടുനില്‍ക്കല്‍, ഭാര്യാ ഭര്‍തൃ ബന്ധം എന്നിവയില്‍ നിന്നും വിട്ടുനില്‍ക്കല്‍, വിനോദങ്ങള്‍, ടി.വി പരിപാടികള്‍ എന്നിവയില്‍ നിന്നുമൊക്കെ വിട്ടുനില്‍ക്കല്‍ ഉദ്ദേശിക്കുന്നുണ്ട്.
കേരളത്തില്‍ വൃശ്ചികം ഒന്നു മുതല്‍ ആചരിക്കുന്ന മണ്ഡലകാലത്തിനു സമാനമാണ് ലോകത്ത് ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിന്‍റെ പിറവി ദിനത്തിനു മുന്നോടിയായി ആചരിക്കുന്ന ഈ വ്രതാനുഷ്ടാനം. യേശുക്രിസ്തുവിനെ വരവേല്‍ക്കാനും അതിനായി ശാരീരികവും മാനസികവുമായി ഒരുങ്ങാനുമാണ് ഈ വ്രതാചരണം.
ആഹാര നിയന്ത്രണം മാത്രമല്ല ആത്മനിയന്ത്രണം കൂടി ലക്ഷ്യമാക്കുന്നുണ്ട്. മത്സ്യ മാംസാദികള്‍, പാല്‍, മുട്ട, പാല്‍ ഉല്‍പ്പന്നങ്ങള്‍, എണ്ണ, വൈന്‍ എന്നിവ ഒഴിവാക്കണം. ഈ കാലഘട്ടത്തില്‍ വിവാഹം പാടില്ലെന്നും നിഷ്കര്‍ഷയുണ്ട്. കേരളത്തില്‍ ഇരുപത്തഞ്ച് നോമ്പ് ആത്മശുദ്ധിയുടേയും പ്രാര്‍ത്ഥനയുടേയും കാലമാണ്.
പുൽക്കൂട്ടിൽ പിറന്നുകൊണ്ട് ഈശോ നമ്മെ എളിമയുടെ മാർഗ്ഗം കാണിച്ചു തന്നു. തന്‍റെ മകന് കാലിത്തൊഴുത്തിൽ ജനിക്കേണ്ടി വന്നതിന് ആ അമ്മ ഒരിക്കലും പരാതി പറഞ്ഞില്ല. ദൈവ ഹിതം എന്നിൽ നിറവേറട്ടെ എന്ന്പറഞ്ഞുകൊണ്ട് സന്തോഷത്തോടെ സ്വീകരിച്ചു. ദേവാലയത്തിലെ പുൽക്കൂട്ടിലോ,വീട്ടിൽ നിർമ്മിക്കുന്ന പുൽക്കൂട്ടിലോ അല്ല ഉണ്ണീശോ ജനിക്കേണ്ടത് . നമ്മുടെ ഓരോരുത്തരുടെയും ഹൃദയമാകുന്ന പുൽക്കൂട്ടിലാണ്.
" ഞങ്ങളുടെ പിതാവായ ആദാം വിലക്കപ്പെട്ട ഫലം ഭക്ഷിച്ചതിനാൽ മനുഷ്യജാതിക്കുണ്ടായ ആപത്തിനെ തീർപ്പാനായിട്ട് അങ്ങയുടെ വാത്സല്യമുള്ള ഏകപുത്രനെ കരുണയോടെ മനുഷ്യാവതാരത്തിലേക്കു അങ്ങ് കൽപ്പിച്ചയച്ചുവല്ലോ...
ആ രക്ഷാകരമായ ജനനപ്പെരുന്നാളിൻ്റെ ബഹുമാനത്തിനും,ആഘോഷത്തിനും വേണ്ടി ഭക്ഷണസുഖത്തെ വെടിഞ്ഞ് ഞങ്ങൾ ആചരിക്കുന്ന നോമ്പിനെ വിദ്വാന്മാരുടെ കാഴ്ചകൾ പോലെ അങ്ങ് കൈക്കൊള്ളണമേ..."
ബാറെക്മോർ.
ടീം ഖോലോ ദ് മലങ്കര
മലങ്കരയുടെ ചരിത്ര - ആരാധനാക്രമ പഠനങ്ങക്കും, വീഡിയോകൾക്കും, ആനുകാലിക വാർത്തകൾക്കുമായി https://www.facebook.com/kholodmalankara/ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക.