200 കുടുംബങ്ങൾക്കു കിടപ്പാടമൊരുക്കാൻ ബത്തേരി ബിഷപ്പിന്റെ സ്നേഹഭവന പദ്ധതി

200 കുടുംബങ്ങൾക്കു കിടപ്പാടമൊരുക്കാൻ ബത്തേരി ബിഷപ്പിന്റെ സ്നേഹഭവന പദ്ധതി

നിരാലംബർക്കും നിർധനർക്കും സ്നേഹ ഭവനങ്ങൾ ഒരുക്കുകയാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭ ബത്തേരി ഭദ്രാസനാധിപൻ അഭിവന്ദ്യ ആബൂൻ ജോസഫ് മോർ തോമസ് പിതാവിന്റെ നേതൃത്വത്തിൽ.

ബിഷപ് ഹൗസിങ് പ്രോജക്ട് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ, സ്ഥലമില്ലാത്തവർക്കു സ്ഥലവും വീടും വിടില്ലാത്തവർക്കു വിടുമാണു നൽകുന്നത്. 25 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ, വാടകയ്ക്കും പുറമ്പോക്കുകളിലും താമസിച്ചിരുന്ന 200 കുടുംബങ്ങൾ സ്വന്തമായി വീടും സ്ഥലവും ഉള്ളവരായി മാറും.


ബത്തേരി ഭദ്രാസനത്തിൻ കീഴിലുള്ള വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കാസർകോട്, നീലഗിരി ജില്ലകളിലുള്ള 200 പേരെ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തു കഴിഞ്ഞു. 650 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരേ  മാതൃകയിലുള്ള വീടുകളാണു പണിയുന്നത്. 5 വീടുകളുടെ നിർമാണം ഇതുവരെ പൂർത്തിയായി. 20 വീടുകളുടെ നിർമാണ പ്രവൃത്തികൾ പലയിടത്തായി ആരംഭിച്ചു കഴിഞ്ഞു. ഭദ്രാസനത്തിന്റെ  കീഴിൽ പള്ളികളോട് ചേർന്നും അല്ലാതെയും പലയിടത്തായുള്ള ഭൂമിയാണ് സ്ഥലമില്ലാത്തവർക്ക് നൽകുന്നത്.

ബത്തേരി കുപ്പാടി മൂന്നാംമൈലിൽ പഴയ പള്ളിയോട് ചേർന്നുള്ള ഒന്നരയേക്കർ സ്ഥലത്തിൽ ഒരേക്കറും ഭവനപദ്ധതിക്കായി ബിഷപ് മാറ്റിവച്ചു കഴിഞ്ഞു. 10 പേർക്ക് 5 സെന്റ് വീതം ഇവിടെ പതിച്ചും നൽകി. ഇവിടെയുള്ള വീടുകളുടെ നിർമാണവും ഉടൻ തുടങ്ങും. സ്ഥലത്തിന് പുറമേ, ഒരു വീടിന് 7 ലക്ഷം രൂപയാണ് നിർമാണച്ചെലവ് കണക്കാക്കുന്നത്. അത് ഇനിയും കൂടാനാണ് സാധ്യത. ബത്തേരി ഭദ്രാസനത്തിൻ കീഴിലുള്ള മുഴുവൻ ഭവന രഹിതർക്കും 2025 ഓടെ വീട് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.



തിരഞ്ഞെടുക്കപ്പെട്ട 200 പേരിൽ 60 പേർക്ക് സ്ഥലവും നൽകുന്നത്. പദ്ധതിയിലൂടെ യാണ്. ഭദ്രാസനത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ, പള്ളികൾ, ഇടവക ജനങ്ങൾ പൊതുജനങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം പദ്ധതിക്കു സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. ആബൂൻ ജോസഫ് മോർ തോമസ് പിതാവിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി പയ്യന്നൂർ ഗുരുദേവ കോളജിനടുത്ത് 10 കുടുംബങ്ങൾക്കു സ്ഥലം മാറി വീടു പണിതു നൽകിയിരുന്നു. അമ്പലവയൽ പിടിയിലും 10 കുടുംബങ്ങൾക്കു വീടു നൽകി. ഇന്നലെ നടന്ന (2023 July 3) നാമഹേതുക തിരുനാളിനോടനുബന്ധിച്ച് 10 പെൺകുട്ടികൾക്ക് വിവാഹ സഹായനിധിയും ബിഷപ് കൈമാറിയിരുന്നു.


മലങ്കര സുറിയാനി കത്തോലിക്കാ സഭ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ, രാജ്യാന്തര റിസർച്ച് സംഘടനയായ എഐആർഐ യുടെ പ്രസിഡന്റ്, സിബിസിഐ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്ന ആബൂൻ ജോസഫ് മോർ തോമസ് സിബിസിഐ വിമൻസ് കമ്മിഷൻ ചെയർമാൻ, കെസിബിസി സെക്രട്ടറി ജനറൽ, കെസിവൈഎം കമ്മിഷൻ ചെയർമാൻ സ്ഥാനങ്ങളും അലങ്കരിച്ചിരുന്നു. ബഫർസോൺ, വയനാട് റെയിൽവേ, വന്യജീവി പ്രശ്നം, മെഡിക്കൽ കോളേജ് തുടങ്ങിയ വിഷയങ്ങളിലെല്ലാം കർഷകർക്കു ജനങ്ങൾക്കുമൊപ്പം ഇന്നും ആബൂൻ തോമസ് മോർ ജോസഫ് പിതാവ് സമരമുഖത്തുണ്ട്.