കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവയുടെ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറി ലത്തിൻ അതിരൂപത ആർച്ച് ബിഷപ്പും സമരസമിതി നേതാക്കളുമായി ചർച്ച നടത്തി

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാന്‍ സമവായ നീക്കങ്ങൾ സജീവം. കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവയുടെ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറി ലത്തിൻ അതിരൂപത ആർച്ച് ബിഷപ്പും സമരസമിതി നേതാക്കളുമായി ചർച്ച നടത്തി. എന്തും സംഭവിക്കാവുന്ന സ്ഥിതിയിലേക്ക് വിഴിഞ്ഞം മാറിയതോടെയാണ് പല തട്ടിലെ അനുനയനീക്കങ്ങൾ നടക്കുന്നത്. കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ മുൻകെ എടുത്താണ് ചീഫ് സെക്രട്ടറിയും ലത്തീൻ രൂപതയും തമ്മിലെ ചർച്ചക്ക് കളമൊരുക്കിയത്. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേരെ എന്നിവർ ചർച്ചക്കെത്തി.
ഇനിയൊരു സംഘർഷം ഒഴിവാക്കണമെന്നാണ് പൊതുവിലുണ്ടായ ധാരണ. അതേസമയം തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന തർക്ക വിഷയത്തിൽ ധാരണയായിട്ടില്ല. ആർച്ച് ബിഷപ്പ് അടക്കമുള്ളവർക്കെതിരായ കേസും പ്രശ്‍നമാണ്. തീരത്തെ സംഘർഷത്തിലും പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും കേസെടുത്തെങ്കിലും അറസ്റ്റിലേക്ക് ഉടൻ പൊലീസ് കടക്കാത്തതും സംഘർഷം ഒഴിവാക്കാനാണ്. തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിലേക്ക് സമരസമിതി നിർദ്ദേശിക്കുന്ന ഒരാളെ കൂടി അംഗമാക്കണമെന്ന ഒത്തുതീർപ്പ് നിർദ്ദശം പരിഗണനയിലാണ്.