സ്വര്‍ഗം വരച്ച കാലത്തിന്‍റെ പുരോഹിതന്‍.

“അച്ചന്‍ മരണത്തെ ഭയപ്പെടേണ്ട. കാരണം അച്ചന്‍ ഒരു വിശുദ്ധനാണ്.” പൗരോഹിത്യ പട്ടം നല്‍കിയ മെത്രാന്‍റെ അധരങ്ങളില്‍ നിന്ന് ഈ വാക്കുകള്‍ ഉതിര്‍ന്നുവീണതിന്‍റെ രണ്ടു വാരങ്ങള്‍ കഴിഞ്ഞപ്പോള്‍ സകല വിശുദ്ധരുടേയും ദിനത്തില്‍ സ്വര്‍ഗം ആ പുണ്യജീവിതത്തെ വാതില്‍ തുറന്ന് സ്വീകരിച്ചു.
ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ കൂറ്റന്‍ തിരമാലകള്‍ താണ്ഡവമാടിയ 2004 ഡിസംബര്‍ 26 തീയതി ഒരു മുപ്പതുകാരന്‍ കിരാത്തൂര്‍ മലങ്കര കത്തോലിക്കാ ദൈവാലത്തിന്‍റെ മദ്ബഹായില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയായിരുന്നു. ആ അവന്‍റെ കരംപിടിച്ചുകൊണ്ട് അതേ മെത്രാന്‍ പറഞ്ഞു, “തിരുസഭയില്‍ കശീശാ ആകുവാന്‍ പരിശുദ്ധാത്മാവ് നിന്നെ വിളിക്കുന്നു.” ജന്മദിനത്തില്‍ തന്നെ വൈദികപട്ടം സ്വീകരിക്കാന്‍ ഭാഗ്യം ലഭിച്ച ദൈവത്തിന്‍റെ പുരോഹിതന്‍ ജീസസ്സ് യൂത്തിന്‍റെ മൂശയില്‍ സ്ഫുടം ചെയ്ത ആ യുവവൈദികന്‍ രക്ഷയുടെ കാസയെടുത്ത് സ്വര്‍ഗത്തിലേയ്ക്ക് നോക്കി മനസ്സില്‍ മന്ത്രിച്ചു “എനിക്ക് എല്ലാം ക്രിസ്തുവാണ്.”
അഭിഷേകത്തിന്‍റെ നറുമണത്തോടെ പൗരോഹിത്യത്തിന്‍റെ പുതുവസ്ത്രം അണിഞ്ഞുകൊണ്ട് ആ യുവവൈദികന്‍ തുടക്കംകുറിച്ച പൗരോഹിത്യയാത്രയ്ക്ക് തിരശ്ശീല വീണത് സകല വിശുദ്ധരുടേയും ദിനത്തിലെ സുപ്രഭാത്തിലായിരുന്നു. സ്വര്‍ഗം രചിച്ച കാലത്തിന്‍റെ അടയാളം
ഒന്നര പതിറ്റാണ്ട് കഴിഞ്ഞ ആ പൗരോഹിത്യ ജീവിതത്തിലേയ്ക്ക് 2019 ജൂലൈ 19 ന് ഒരു സുനാമി ആഞ്ഞടിച്ചു. വെല്ലൂര്‍ ആശുപത്രിയുടെ നാലുചുവരുകള്‍ക്കുള്ളിലെ നിശബ്ദതയില്‍ അവിടുത്തെ ഡോക്ടേഴ്സ് പറഞ്ഞു, മൂന്നു മാസത്തേയ്ക്ക് അച്ചന്‍റെ ആയുസ്സിന് ഒരു കുഴപ്പവുമില്ല. വന്‍കുടലിന്‍ ക്രമരഹിതമായി വളര്‍ന്ന കോശങ്ങള്‍ മെഡിക്കല്‍ സ്കാനിംഗില്‍ ആദ്യമായി പതിഞ്ഞപ്പോള്‍ നാലാമത്തെ സ്റ്റേജിലായിരുന്നു; ശരീരത്തെ മുഴുവന്‍ വിഴുങ്ങാന്‍ തയ്യാറായ സുനാമി പോലെ. ക്രിസ്തുവിനെ ചങ്കായി സ്വീകരിച്ച ആ പുരോഹിതന്‍റെ ചങ്കിലേയ്ക്ക് ആഞ്ഞടിച്ച സഹനത്തിന്‍റെ സുനാമി...
പൗരോഹിത്യത്തിന്‍റെ യാത്രയില്‍ ഏറ്റവുമധികം രോഗികളെ നാഗര്‍കോവിലിലെയും തിരുവനന്തപുരത്തെയും വിവിധ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിച്ച ആ വൈദികനെ സംബന്ധിച്ച് ദൈവത്തെ നോക്കി പരാതിപ്പെടാന്‍ മതിയായ കാരണം. എന്നാല്‍ ആ വൈദികന്‍റെ അസാധാരണ ആത്മധൈര്യത്തിനുമുന്നില്‍ മൂന്നുമാസം മൂന്നുവര്‍ഷത്തേയ്ക്ക് വഴിമാറിയപ്പോള്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു, ഇത് മെഡിക്കല്‍ സയന്‍സില്‍ അവിശ്വസനീയം.
ശ്രീ. കടാക്ഷത്തിനും ശ്രീമതി സോമിനിഭായിക്കും വിവാഹത്തിന്‍റെ ആദ്യവര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴും ഒരു കുഞ്ഞിക്കാല്‍ കാണാന്‍ സാധിക്കാതിരുന്നപ്പോള്‍ വി. അന്തോണിയോസിന്‍റെ ദൈവാലയത്തില്‍ പോയി നിരന്തരം പ്രാര്‍ത്ഥിച്ചു. അതുകൊണ്ട് തന്നെ അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യം ജനിച്ച പൈതലിന് പാദുവയിലെ ആന്‍റോണിയോസിന്‍റെ പേരു നല്‍കാന്‍ ആ മാതാപിതാക്കള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. രണ്ടു കുഞ്ഞുങ്ങളെക്കൂടി നല്‍കി ദൈവം ആ ദന്പതികളെ വീണ്ടും അനുഗ്രഹിച്ചു. ദൈവാലയത്തിലെ ശുശ്രൂഷകളില്‍ ഏറെ ഭക്തിപൂര്‍വം പങ്കുചേരുന്ന ബാലനെക്കണ്ട് പലരും പറഞ്ഞു ഇവന്‍ ഭാവിയില്‍ ഒരു പുരോഹിതനാകും. തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളേജില്‍ ഫിസിക്സ് ഡിഗ്രി പഠനകാലത്ത് ജീസസ് യൂത്തിന്‍റെ സജീവപ്രവര്‍ത്തനത്തിലേര്‍പ്പെട്ടതോടെ തന്നെക്കുറിച്ചുള്ള ദൈവഹിതം ആന്‍റണി തിരിച്ചറിഞ്ഞു. ഇതിന് ആന്‍റണിയെ ഏറെ സഹായിച്ചത് കോളേജിലെ ബഹു. സാമുവേല്‍ കാട്ടുകല്ലിലച്ചനായിരുന്നു (പിന്നീട് സാമുവേല്‍ മാര്‍ ഐറേനിയോസ് പിതാവ്).
ബിരുദപഠനത്തിനുശേഷം 1996 ജൂണ്‍ മാസത്തില്‍ പട്ടം സെന്‍റ് അലോഷ്യസ് സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്ന് നാലാഞ്ചിറ സെന്‍റ് മേരീസ് മലങ്കര മേജര്‍ സെമിനാരി. ഒരു പതിറ്റാണ്ടു നീണ്ട വൈദികപരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്പോള്‍ വിളിക്കുള്ളിലെ വിളി ആന്‍റണി കണ്ടെത്തിയിരുന്നു. പാദുവായിലെ വി. ആന്‍റണിയെപ്പോലെ സുവിശേഷം പ്രസംഗിക്കുക. അനേകം ദൈവാലയങ്ങളില്‍ കടന്നു ചെന്ന് ദൈവചനം പ്രഘോഷിക്കുന്നതില്‍ എന്നും അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നു. മൈനര്‍ സെമിനാരി റെക്ടറായിരുന്നപ്പോഴും കത്തീഡ്രല്‍ വികാരി ആയിരുന്നപ്പോഴും രൂപതാ എം.സി.വൈ.എം. ഡയറക്ടറായിരുന്നപ്പോഴും ഈ പതിവിന് മുടക്കം വന്നിട്ടില്ല.
ആ വൈദികന്‍റെ ഹൃദയത്തില്‍ പ്രഥമ ഇടം കണ്ടെത്തിയത് പാവങ്ങളും രോഗിക ളുമായിരുന്നു. ശരീരത്തിന്‍റെ ആരോഗ്യം മാത്രമല്ല, അവരുടെ മനസ്സിനും ആത്മാവിനുവേണ്ട കാര്യങ്ങള്‍ ക്രമീകരിക്കുന്നതില്‍ ആ ജാഗരൂകനായ അജപാലകന്‍ എന്നും മുന്‍പന്തിയിലായിരുന്നു. കന്യാകുമാരിയില്‍ സ്ഥാപിച്ച സെന്‍റ് പോള്‍സ് എഡ്യുക്കേഷണല്‍ അക്കാഡമിയും കുഴിത്തുറയിലെ ധ്യാനകേന്ദ്രവും ബഹു. ആന്‍റണി അച്ചന്‍റെ അജപാലന സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരമായിരുന്നു.
താന്‍ കണ്ടുമുട്ടിയവരേയും തനിക്ക് പരിചയമുള്ളവരേയും തന്‍റെ പൗരോഹ്യയാത്രയില്‍ ചേര്‍ത്തു നിറുത്താന്‍ അച്ചന് എന്നും സാധിച്ചിരുന്നു. തമിഴ്നാട് ഡി.ജി.പി. മുതലുള്ള പേരുകള്‍ ആന്‍റണി അച്ചന്‍റെ ഫ്രണ്ടസ് ലിസ്റ്റില്‍ ഇടംപിടിച്ചത് ആകസ്മികമായിരുന്നില്ല. Rev.Dr. Antony Trituanilayam എന്ന പേര് തമിഴ്നാട് ഭരണസിരാകേന്ദ്രങ്ങളിലെ പലര്‍ക്കും സുപരിചിതമായിരുന്നു. തന്‍റെ ഉന്നതമായ സ്വാധീനം പാവങ്ങളുടെ ഉന്നമനത്തിനായി ഉപയോഗിക്കാന്‍ അച്ചനു സാധിച്ചിരുന്നു. അനേകം ജീവിതങ്ങളിലേയ്ക്ക് നന്മയായി പെയ്തിറങ്ങിയ ബഹു. ആന്‍റണി അച്ചന്‍റെ സാമൂഹ്യമായ ഇടപെടലുകള്‍ക്ക് പൊതുസമൂഹം നല്‍കിയ അംഗീകാരമാണ് honourary doctorate. മാര്‍ത്താണ്ഡം രൂപതാദ്ധ്യക്ഷന്‍ ആ ജീവിതത്തെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് പറഞ്ഞു "He is a man of initiation".
കത്തീഡ്രല്‍ ദൈവാലയത്തിലെ ഞായറാഴ്ചകളിലെ തിരക്കേറിയെ അജപാലകന ശുശ്രൂഷയ്ക്ക് ശേഷം സ്വന്തം വാഹനം 250 കിലോമീറ്ററോളം ഡ്രൈവ് ചെയ്ത് ആന്‍റണി അച്ചന്‍ പോയത് മധുര, തിരുച്ചി പ്രദേശത്തേയ്ക്കായിരുന്നു. പൗലോസിന്‍റെ പ്രേഷിത തീക്ഷ്ണതയോടെ ബഹു. അച്ചന്‍ അനേകം കുടുംബങ്ങളില്‍ കയറിയിറങ്ങി. പ്രാര്‍ത്ഥന കൂട്ടായ്മകള്‍ രൂപീകരിച്ച് സഭാകൂട്ടായ്മകള്‍ക്ക് അച്ചന്‍ അടിസ്ഥാനം കുറിച്ചു. തോളില്‍ തൂക്കിയ ഗിത്താറിന്‍റെ സഹായത്തോടെ ദൈവചനം സംഗീതസാന്ദ്രമാക്കി അവതരിപ്പിക്കുന്നതില്‍ ബഹു. അച്ചന് അസാമാന്യ പാഠവമുണ്ടായിരുന്നു. അനേകം യുവജനങ്ങള്‍ക്ക് ആത്മീയ പ്രചോദനം നല്‍കാന്‍ ആന്‍റണി അച്ചന്‍റെ തന്‍റെ സുവിശേഷ പ്രഘോഷണ വേദികള്‍ സവിശേഷമാംവിധം ഉപയോഗിച്ചു. രോഗക്കിടക്കയിലും സ്വന്തം രൂപതാദ്ധ്യക്ഷനോട് ആന്‍റണി അച്ചന്‍ ചോദിച്ചത് ഒരു കൊച്ചു മിഷന്‍ പള്ളിയുടെ ചുമതല തരുമോ എന്നായിരുന്നു.
സഹനത്തിന് പൗരോഹിത്യത്തിന്‍റെ കൈയ്യൊപ്പു ചാര്‍ത്തിയ ബഹു. അച്ചന്‍ പറഞ്ഞു, “വലിയെ രസിക്കവും” (enjoy the pain). “Feel the pain, but do not feel the suffer” അക്ഷരാര്‍ത്ഥത്തില്‍ മൂന്നുവര്‍ഷക്കാലം സഹനത്തെ ആസ്വദിച്ച ആ വൈദികന്‍ രോഗകിടക്കയില്‍ തന്നെ സന്ദര്‍ശിച്ചവര്‍ക്ക് പകര്‍ന്നു നല്‍കിയത് ക്രിസ്തീയ പ്രത്യാശയുടെ പുഞ്ചിരികള്‍ മാത്രമായിരുന്നു. രോഗപീഡകള്‍ രൂക്ഷമായി ശരീരം തളര്‍ന്ന് കിടക്കുന്പോഴും ദൈവീക ശുശ്രൂഷ സഭയില്‍ തുടരുവാനുള്ള അഭിവാഞ്ചയായിരുന്നു അ ഹൃദയം നിറയെ. പൗരോഹിത്യ ശുശ്രൂഷയ്ക്ക് പ്രസക്തി കുറഞ്ഞിട്ടില്ലായെന്ന് ആ ജീവിതത്തെ അടുത്തറിഞ്ഞവര്‍ക്ക് പറയാന്‍ സാധിക്കും.
നമ്മുടെ കര്‍ത്താവിന്‍റെ ഗത്സമേനി അനുഭവത്തില്‍ ആശ്വാസം പകര്‍ന്ന മാലാഖമാരുടെ സാന്നിദ്ധ്യം പോലെ ആന്‍റണി അച്ചന്‍റെ സഹന ജീവിതത്തില്‍ സ്വര്‍ഗം നല്‍കിയ ആശ്വാസമായിരുന്ന ബഹു. പീറ്റര്‍ ആനന്ദ് അച്ചന്‍. കിഡ്നിയുടെ ഒരു ഭാഗം പകുത്തു നല്‍കി വര്‍ഷങ്ങള്‍ക്കുമുന്പേ ക്രിസ്തീയ സ്നേഹത്തിന് സ്വന്തം ജീവിതം കൊണ്ട് സാക്ഷ്യം നല്‍കിയ പീറ്ററച്ചന്‍ രാവും പകലും ഒരു ജ്യേഷ്ഠസഹോദര നെപ്പോലെ ആന്‍റണിയച്ചന്‍റെ കൂടെ നിന്ന് ശുശ്രൂഷിച്ചത് പൗരോഹിത്യത്തിന്‍റെ നന്മയുടെ പങ്കുവയ്ക്കലായിരുന്നു. വളരെ ശാന്തനായി ആന്‍റണി അച്ചന്‍ സ്വര്‍ഗയാത്ര ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ കരംപിടിച്ച് പ്രാര്‍ത്ഥനയോടെ കൂടെയായിരിക്കാന്‍ നിയോഗം ലഭിച്ചതും ബഹു. പീറ്ററച്ചനായിരുന്നു.
ആരോടും പിണങ്ങാതെ ജീവിച്ച ധന്യമായ ജീവിതം. എല്ലാവരേയും സ്നേഹിച്ച മനുഷ്യസ്നേഹി. 18 വര്‍ഷം നീണ്ടുനിന്ന പൗരോഹിത്യയാത്ര. ഒരു പുരുഷായുസ്സില്‍ ചെയ്തുതീര്‍ക്കാവുന്ന നന്മകള്‍ ചുരുങ്ങിയ കാലംകൊണ്ട് ചെയ്തു തീര്‍ത്ത ശ്രേഷ്ഠമായ പൗരോഹിത്യം. മാസങ്ങള്‍ക്ക് മുന്പേ എല്ലാവരോടും നന്ദി പറഞ്ഞ് ഒരു കടപ്പാടും ബാക്കിവയ്ക്കാതെ യാത്രയായ ആ പുണ്യജീവിതം.
ഇന്ന് ആന്‍റണിയച്ചന്‍ ഒരു ഓര്‍മമാത്രമല്ല, പ്രചോദനം കൂടെയാണ്.
അവിശ്വസനീയമായ ആ പൗരോഹിത്യത്തിന്‍റെ ദീപ്തമായ ഓര്‍മകള്‍ക്കുമുന്പില്‍ സഹപാഠികള്‍ക്കും പറയുവാന്‍ ഒന്നുമാത്രം: “ദൈവത്തിന്‍റെ കൈയ്യൊപ്പുള്ള ഒരു പുരോഹിതന്‍.”
ദൈവത്തിന്‍റെ വിശുദ്ധ പുരോഹിതാ, സമാധാനത്തോടെ പോവുക...
സാഹോദര്യത്തിന്‍റെ ദീപ്തമായ ഓര്‍മകളോടെ,
ഒരു സതീര്‍ത്ഥ്യൻ
ഫാ. പ്രഭീഷ് ജോർജ്ജ് (Fr. Prabheesh)